ജിഷ വധക്കേസ്; നിര്‍ണ്ണായകമായത് ഈ തെളിവുകള്‍ | Oneindia Malayalam

2017-12-12 2

ജിഷ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നിർണ്ണായകമായത് ഡി എൻ എ പരിശോധനഫലങ്ങൾ. ഈ പരിശോധന ഫലങ്ങളാണ് ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾക്ക് കരുത്തുപകർന്നത്. ഇതെല്ലാം അംഗീകരിച്ചാണ് ഏകപ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി വിധി പ്രസ്താവിച്ചതും. പത്തിലധികം ഡിഎൻഎ പരിശോധന ഫലങ്ങളാണ് അന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ എത്തുംപിടിയും കിട്ടാതെ അലഞ്ഞുനടന്ന പോലീസിന് ഈ തെളിവുകളാണ് കച്ചിത്തുരുമ്പായി മാറിയത്. ഉമിനീർ, വിരലടയാളം, തൊലിയുടെ അംശം, സ്രവം, ചെരുപ്പ് തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. ജിഷയുടെ മൃതദേഹത്തിൽ വിരലുകൾക്കിടയിൽ നിന്നും ലഭിച്ച തൊലിയുടെ അംശം അമീറിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ മൃതദേഹത്തിൽ പറ്റിപ്പിടിച്ചിരുന്ന മുടിയിഴകളും പ്രതിയുടേതാണെന്ന് പോലീസ് സംഘം കണ്ടെത്തി.